ബംഗളുരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സഅദിയെ പുറത്താക്കി. ബിജെപിയുടെ നോമിനികളായിരുന്ന ഷാഫി സഅദി അടക്കം നാല് പേരെ വഖഫ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തത് സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. കാന്തപുരം വിഭാഗക്കാരനായ ഷാഫിയെ കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് നിയമിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ ഇദ്ദേഹം മുസ്ലിം വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദവിയടക്കം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു. അത് സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതാണ്.
ബിജെപിയുമായി സജീവ ബന്ധം നിലനിർത്തുന്നയാളാണ് ഷാഫി. 2021 നവംബർ 17-നാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കർണാടക മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായ ഷാഫി സഅദി വിജയിച്ചത്. 'മുസ്‌ലിംകൾക്കും തങ്ങൾക്കുമിടയിലെ വിടവ് നികത്തുന്ന പാലമാണ് ഷാഫി സഅദി' എന്നാണ് നിയമമന്ത്രി ജെ സി മധുസ്വാമി അന്ന് പ്രതികരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന അഭ്യർഥനയുമായി ഷാഫി സഅദി കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ചെന്നുകണ്ടിരുന്നു. അതിന് ഫലമുണ്ടായില്ല എന്നുവേണം മനസ്സിലാക്കാന്‍. വഖഫ് ബോർഡിലെ നാമനിർദേശങ്ങൾക്ക് പുറമെ, കഴിഞ്ഞ ബിജെപി സർക്കാറിന്റെ കാലത്ത് കർണാടക സംസ്ഥാന സർക്കാറിന്റെ വിവിധ കോർപറേഷനുകൾ, ബോർഡുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി സര്‍ക്കാറുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലേയും ഡയറക്ടർമാർ, അംഗങ്ങൾ എന്നിവരുടെ ശുപാർശകളും നിയമനങ്ങളും സിദ്ധരാമയ്യ സർക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.