ഡല്‍ഹി: ആം ആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയുടെ ജുഡിഷ്യല്‍ കസ്റ്റഡി ജൂണ്‍ 1വരെ നീട്ടി. ഡൽഹിയിലെ റൂസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി എംകെ നാഗ്പാലിന്‍റേതാണ് ഉത്തരവ്. മദ്യനയ അഴിമതി കേസിൽ സിസോദിയയെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിതയുടെ ഓഡിറ്റർ ബുച്ചി ബാബു, അർജുൻ പാണ്ഡ, അമൻദീപ് ധാൽ എന്നിവരുടെ പേരും പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26- നാണ് ഇദ്ദേഹത്തെ സി ബി ഐ അറസ്റ്റ് ചെയ്തത്. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നാണ് മനീഷ് സിസോദിയക്കെതിരെയുള്ള ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ സിബിഐ ഉദ്യോഗസ്ഥര്‍ സിസോദിയയുടെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
അതേസമയം, മനീഷ് സിസോദിയയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടയില്‍ പൊലീസ് മര്‍ദിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. കനത്ത പോലീസ് വലയത്തില്‍ സിസോദിയയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ ഡല്‍ഹി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. ഇതിനു മറുപടിയായി മോദി അഹങ്കാരിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും മനീഷ് സിസോദിയ പറഞ്ഞു. ഇതിനിടെ പൊലീസ് ഓഫീസർ എ.കെ സിങ് മാധ്യമ പ്രവർത്തകരുടെ ഫോണുകൾ തട്ടിമാറ്റുകയും മനീഷ് സിസോദിയയുടെ കഴുത്തില്‍ പിടിച്ച് വലിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനുപിന്നാലെയാണ് ആരോപണവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയത്.