ബാംഗ്ലൂര്‍: തന്‍റെ വാഹനം കടന്നുപോകാന്‍ ജനങ്ങളുടെ വാഹനം തടഞ്ഞ് നിര്‍ത്തരുതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിർദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ഒരാഴ്ച്ചയ്ക്കുളളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ, എല്ലാ ബിപിഎല്‍ കാര്‍ഡുടമകള്‍ക്കും പത്തുകിലോ സൗജന്യ അരി, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് 3000 രൂപ, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നിവയാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തത്. ബംഗളുരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ എട്ട് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ജി മലയാളിയായ കെ ജെ ജോര്‍ജ്ജ്, എം ബി പാട്ടീല്‍, കെ എച്ച് മുനിയപ്പ, ജി പരമേശ്വര, സതീഷ് ജര്‍ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, ബി ഇസഡ് സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് ആദ്യ ഘട്ടത്തില്‍ അധികാരമേറ്റ കാബിനറ്റ് മന്ത്രിമാര്‍.