ബാംഗ്ലൂര്‍: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണ ചര്‍ച്ചകള്‍ക്ക് തുടക്കം. 23പേര്‍ കൂടി മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ആഴ്ച്ച അവസാനത്തോടെ ആരൊക്കെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സംസ്ഥാന പാര്‍ട്ടിനേതൃത്വം തയ്യാറാക്കുന്ന ലിസ്റ്റ് പരിഗണിച്ച് ഹൈക്കമാന്‍ഡ് ആണ് അന്തിമ തീരുമാനമെടുക്കുക. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് മന്ത്രിമാരെ തെരഞ്ഞെടുക്കുക. മന്ത്രിസഭയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട എട്ടുപേരാണ് ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനുമൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം, അധികാരത്തിലേറി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. സത്യപ്രതിജ്ഞയ്ക്കുപിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗമാണ് അഞ്ച് തെരഞ്ഞെ;ടുപ്പ് വാഗ്ദാനങ്ങള്‍ക്കും തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഒരാഴ്ച്ചയ്ക്കുളളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ, എല്ലാ ബിപിഎല്‍ കാര്‍ഡുടമകള്‍ക്കും പത്തുകിലോ സൗജന്യ അരി, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് 3000 രൂപ, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നിവയാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം.