തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തറപറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ഹുങ്കിനുള്ള മറുപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിച്ച് നിര്‍ത്തേണ്ടത് ആവശ്യമാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ബിജെപിയെ ഒറ്റക്ക് തകര്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽ ഡി എഫ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ഒല്ലൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം രാജ്യത്ത് നിന്ന് കേട്ടത് ശുഭ സൂചക വാര്‍ത്തയാണ്. രാജ്യത്തിന്‍റെ നിലവിലെ അവസ്ഥയില്‍ ജനാധിപത്യ വിശ്വാസികള്‍ ആശങ്കാകുലരാണ്. മതനിരപേക്ഷതയുടെ ഭാവി, ജനാധിപത്യത്തിന്‍റെ ഭാവി, പാര്‍ലമെന്‍ററി ജനാധിപത്യം ഇതേരീതിയിൽ തുടരുമോ ഇങ്ങനെയുള്ള ഒട്ടേറെ ആശങ്കകൾ ജനങ്ങളിലുണ്ട്. ഇതിനിടയാക്കിയത് കേന്ദ്ര സർക്കാരാണ്. ആര്‍ എസ് എസ് നേതൃത്വം അംഗീകരിച്ചിട്ടുള്ള ബിജെപിയാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. ആർ.എസ്.എസിന് ജനാധിപത്യരീതിയോടും മതനിരപേക്ഷതയോടും പാർലമെന്ററി ജനാധിപത്യത്തോടും യോജിപ്പില്ല- പിണറായി വിജയൻ കുറ്റപ്പെടുത്തി.