മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ബിഹാര്‍ സ്വദേശിയായ അതിഥി തൊഴിലാളി കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്നാണെന്ന് പൊലീസ്. കൊല്ലപ്പെട്ട രാജേഷ് മാഞ്ചിയെ രണ്ടര മണിക്കൂറോളം ചോദ്യംചെയ്യുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നും അനക്കമില്ലാതായതോടെയാണ് കവലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ ചോദ്യംചെയ്തതെന്നും തെളിവുനശിപ്പിക്കുന്നതിനായി കൊല്ലപ്പെട്ടയാളുടെ ടീ ഷര്‍ട്ടും സിസിടിവി ദൃശ്യങ്ങളും നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചിട്ടുണ്ടെന്നും സുജിത് ദാസ് പറഞ്ഞു.
'കളളനാണെന്ന് പറഞ്ഞാണ് ആക്രമിച്ചത്. എന്തിന് വന്നു, എവിടെനിന്നാണ് വന്നതെന്നൊക്കെ ചോദിച്ചായിരുന്നു പ്രതികള്‍ ഇയാളെ ഉപദ്രവിച്ചത്. പ്ലാസ്റ്റിക് പൈപ്പുകളും മാവിന്റെ കൊമ്പും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പുലര്‍ച്ചെ 12.15 മുതല്‍ രണ്ടര വരെ ഉപദ്രവിച്ചു. അനക്കമില്ലാതായതോടെ വലിച്ചിഴച്ച് പ്രദേശത്തെ അങ്ങാടിയിലേക്ക് എത്തിക്കുകയായിരുന്നു. പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കിയശേഷം ഇയാളുടെ ഫോട്ടോ എടുത്തിട്ടുണ്ട്. ഇതുള്‍പ്പെടെയുളള വിശദമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും'- എസ് പി സുജിത് ദാസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ പുലര്‍ച്ചെ കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍വെച്ചാണ് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി രാജേഷ് മാഞ്ചിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷ്ടാവാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് രാജേഷ് അവശനായതോടെ ഇവര്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നെന്നും ആന്തരികാവയവങ്ങള്‍ക്ക് മാരകമായി മരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.