തിരുവനന്തപുരം: ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗ്ഗീയതയോടുള ശക്തമായ വിയോജിപ്പും ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് ബിജെപിയെ പുറത്താക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ലോക് സഭ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 137 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.
കേരളത്തിലെപ്പോലെ ഓരോ തെരഞ്ഞെടുപ്പുകളിലും ഭരണകക്ഷി മാറിവരുന്ന പ്രതിഭാസമുളള സംസ്ഥാനമാണ് കർണാടക. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കേവലഭൂരിപക്ഷവും മറികടന്ന് ബിജെപിയുടെ ഉരുക്കുകോട്ടകളെല്ലാം തകര്‍ത്താണ് എന്നതാണ് പ്രത്യേകത