തിരുവനന്തപുരം: കര്‍ണാടകയില്‍ ഒന്നാം കക്ഷി കോണ്‍ഗ്രസാണെന്ന് കെ മുരളിധരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാജിക്ക് കൊണ്ടൊന്നും ബിജെപിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും കെ മുരളിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. "കര്‍ണാടകയില്‍ ബിജെപി തകര്‍ന്നടിഞ്ഞു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഇപ്പോഴും ശക്തമാണ്. ബിജെപിക്കെതിരെയുള്ള ജനവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്നും" മുരളിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച്ചവെക്കുന്നത് .
രണ്ടുപതിറ്റാണ്ടോളമായി കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും 113 എന്ന (കേവല ഭൂരിപക്ഷം) മാന്ത്രിക സംഖ്യ കീഴടക്കാനായിട്ടില്ല. എന്നാല്‍ ഒടുവിലത്തെ ഫലസൂചനകള്‍ അനുസരിച്ച് (11.45 am) 117 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. കേരളത്തിലെപ്പോലെ ഓരോ തെരഞ്ഞെടുപ്പുകളിലും ഭരണകക്ഷി മാറിവരുന്ന പ്രതിഭാസമുളള സംസ്ഥാനമാണ് കർണാടക. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കേവലഭൂരിപക്ഷവും മറികടന്ന് ബിജെപിയുടെ ഉരുക്കുകോട്ടകളെല്ലാം തകര്‍ത്താണ് എന്നതാണ് പ്രത്യേകത. ബിജെപിക്കൊപ്പം എക്കാലവും അടിയുറച്ച് നിന്നിരുന്ന തീരദേശ മേഖലകളില്‍പ്പോലും ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രഗത്ഭരായ നേതാക്കള്‍ക്കെല്ലാം കനത്ത തിരിച്ചടിയാണ് ലഭിച്ചത്