ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷന്‍റെ മൊഴി എടുത്തു. ഗുസ്തി താരങ്ങള്‍ ആരോപിച്ച പീഡന പരാതി ബ്രിജ് ഭൂഷന്‍ തള്ളിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി ചില രേഖകളും ബ്രിജ് ഭൂഷണോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നാൾ ഇതുവരെ ആയിട്ടും ദില്ലി പൊലീസ് ബ്രിജ് ഭൂഷനെതിരെ തുടർ നടപടി സ്വീകരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഡല്‍ഹി പോലീസ് ബ്രിജ് ഭൂഷന്‍റെ മൊഴി രേഖപ്പെടുത്തിയത്.
അതേസമയം, ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെതിരെയുള്ള സമരം തുടരുകയാണ്. കറുത്ത ബാഡ്ജ് ധരിച്ച് താരങ്ങള്‍ ഇന്ന് കരിദിനമായി ആചരിച്ചു. ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴിയാണ് നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും പൊലീസ് ഇയാള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ സമരം ആരംഭിച്ചത്. ഒളിംപിക്‌സ് ജേതാക്കളായ ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയവരാണ് സമരം ചെയ്യുന്നത്.