ചണ്ഡിഗഡ്: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന്‍റെ നൂറാം എപ്പിസോഡില്‍ പങ്കെടുക്കാതിരുന്ന 36 നേഴ്സിങ് വിദ്യാർഥികൾക്കെതിരേ നടപടി. ചണ്ഡിഗഡ് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് നേഴ്സിംഗ് എജുക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. ഒരാഴ്ച്ചത്തേക്ക് ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 30-നാണ് മന്‍ കീ ബാത്തിന്‍റെ നൂറാം പതിപ്പ് സംപ്രേക്ഷണം ചെയ്തത്.
തിയേറ്റര്‍ ഒന്നില്‍ മന്‍ കീ ബാത്തിന്‍റെ സംപ്രേക്ഷണ ലൈവ് ഒരുക്കുമെന്നും 1,3 വര്‍ഷ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണമെന്നും കോളേജ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ 28 മൂന്നാംവർഷ വിദ്യാർഥികളും എട്ട് ആദ്യവർഷവിദ്യാർഥികളും പരിപാടിക്കെത്തിയില്ല. ഹോസ്റ്റൽ വാർഡനും മറ്റ് അധികൃതരും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വിദ്യാര്‍ഥികള്‍ മാറിനിന്നുവെന്നും അതിനാലാണ് ശിക്ഷാ നടപടികളിലേക്ക് കടന്നതെന്നും ചണ്ഡിഗഡ് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് നേഴ്സിംഗ് എജുക്കേഷനിലെ അദ്ധ്യാപകര്‍ പറഞ്ഞു.
അതേസമയം, സ്വേച്ഛാധിപത്യപരമായ നടപടിയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നതെന്ന് ചണ്ഡിഗഡ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ലുബാന പറഞ്ഞു. 36 പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ഈ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിദ്യാര്‍ഥികളുടെ പഠനത്തെ ഇത് ബാധിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മനോജ് ലുബാന കൂട്ടിച്ചേര്‍ത്തു.