കര്‍ണാടക: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. മെയ് 13ന് വോട്ടെണ്ണും. കർണാടകയിൽ അധികാരം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമുൾപ്പെടെ ഇറക്കിയാണ് പാർട്ടി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. അതേസമയം, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി മികച്ച പ്രചാരണമാണ് ഇത്തവണ കര്‍ണാടകയില്‍ നടത്തിയത്.
ഹിജാബ് നിരോധനവും ബിബിസി പുറത്തിറക്കിയ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയും പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് മോദിക്കെതിരെ നടത്തിയ ഗുരുതര ആരോപണവും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതും ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം, രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് പുതിയ മാനം നല്‍കിയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതോടൊപ്പം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേ സി- വോട്ടർ, എബിപി സി- വോട്ടർ സർവേ ഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 107 മുതല്‍ 119 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേയുടെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. ബിജെപിക്ക് 74 മുതൽ 86 വരെയും ജെഡിഎസ്സിന് 23 മുതൽ 35 സീറ്റുകളും പ്രവചിക്കുന്നു. എബിപി ന്യൂസ് സർവേ 107 മുതൽ 119 സീറ്റുകൾ വരെ കോൺഗ്രസിന് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 74 മുതൽ 86 സീറ്റുകളും പ്രവചിക്കുന്നു.