കോഴിക്കോട്: താനൂർ ബോട്ടപകടത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് കണാരൻ. ഒരു അപകടം ഉണ്ടായതിനുശേഷം മാത്രം ഉണർന്നുപ്രവർത്തിക്കുന്ന വൃത്തികെട്ട നിയമസംവിധാനമാണ് നമ്മുടെ നാട്ടിലുളളതെന്ന് ഹരീഷ് കണാരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ. ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ. ഇപ്പോൾ ബോട്ടിന്റെ രൂപത്തിൽ. ഇനി കുറച്ചുദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്‌നസ് പൊക്കി നോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി. എല്ലാം താൽക്കാലികം മാത്രം. വെറും പ്രഹസനങ്ങൾ മാത്രം. താനൂരിലെ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ'- ഹരീഷ് കണാരൻ ഫേസ്ബുക്കിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഞായറാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെയാണ് പരപ്പനങ്ങാടി- താനൂർ നഗരസഭാതിർത്തിയിൽ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞത്. കരയിൽനിന്ന് മുന്നൂറു മീറ്റർ അകലെ എത്തിയപ്പോഴാണ് രണ്ട് നിലകളുളള ബോട്ട് വലത്തോട്ട് ചരിയുകയും തലകീഴായി മറിയുകയും ചെയ്തത്. അപകടത്തിൽ ഒരു കുടുംബത്തിലെ 11 പേർ ഉൾപ്പെടെ 22 പേരാണ് മരണപ്പെട്ടത്. പത്തുപേരെ രക്ഷപ്പെടുത്തി. അഞ്ചുപേർ അപകടം നടന്നതിനുപിന്നാലെ നീന്തി രക്ഷപ്പെട്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ അപകടം നടന്ന അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടന നാസർ അറസ്റ്റിലായിരുന്നു. കോഴിക്കോട് എലത്തൂരിൽനിന്നാണ് നാസർ പിടിയിലായത്. ബോട്ടപകടം നടന്നതിനുപിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.