കേരളത്തിലെ മതസൗഹാർദം വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച സംഗീത സംവിധായകൻ എ. ആർ. റഹ്മാനെതിരെ സൈബർ ആക്രമണം തുടരുന്നു. റഹ്മാൻ ജിഹാദിയാണെന്നും, ദി കേരള സ്റ്റോറി എന്ന സിനിമയും റഹ്മാന്റെ ജീവിതവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും സംഘപരിവാർ പ്രൊഫൈലുകൾ ആക്ഷേപിക്കുന്നു. കൂടാതെ കേരളത്തിൽ നിന്ന് മതപരിവർത്തനം നടത്തി ഐ എസിലേക്ക് പോയെന്ന പേരിൽ വ്യാജ കണക്കുകളും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്.
2020-ല്‍ ചേരാവള്ളി ജുമാമസ്ജിദില്‍വെച്ച് ഹിന്ദു ആചാരപ്രകാരം പള്ളിക്കമ്മിറ്റി നടത്തിയ വിവാഹത്തിന്റെ വിഡിയോയാണ് റഹ്‌മാന്‍ പങ്കുവച്ചത്. ആലപ്പുഴ സ്വദേശികളായ ശരത് ശശിയുടെയും അഞ്ജു അശോകന്റെയും വിവാഹമാണ് വീഡിയോയില്‍. വിവാഹം അന്ന് തന്നെ വലിയ രീതിയില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. അഞ്ജുവിന്റെ കുടുംബത്തിന് സാമ്പത്തികപ്രയാസമുള്ളതിനാൽ സഹായത്തിനായി പള്ളിക്കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. 10 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും പള്ളി സഹായമായി നല്‍കി. പള്ളിക്കുള്ളിൽ മണ്ഡപം ഒരുക്കി ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ.
കറകളഞ്ഞ മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി എന്ന അടിക്കുറിപ്പോടെയായിരുന്നു റഹ്മാന്‍ വീഡിയോ പങ്കുവച്ചത്. അതിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങളെല്ലാം വാര്‍ത്തയാക്കി. 'ദി കേരള സ്റ്റോറി'ക്കെതിരായ റഹ്മാന്റെ നിലപാട് പ്രഖ്യാപനമായി അത് വിലയിരുത്തപ്പെട്ടു. സംഘപരിവാർ പ്രൊഫൈലുകള്‍ ഒന്നടങ്കം അപകീര്‍ത്തികരമായ കമന്‍റുകളോടെ ട്വീറ്റിനുതാഴെ അടയിരുന്നതോടെ വീഡിയോ കൂടുതല്‍ ആളുകളിലേക്ക് എത്തുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ദി കേരള സ്റ്റോറി കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയെങ്കിലും വളരെ മോശം പ്രതികരണമാണ് പ്രേക്ഷകരില്‍നിന്നും ലഭിക്കുന്നത്. ബോക്സോഫീസില്‍ മികച്ച തുടക്കം ലഭിച്ചെല്ലെന്നു മാത്രമല്ല, കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍പോലും ലഭിക്കാത്ത സ്ഥിതിയായി. കേരളത്തില്‍ 20 തിയറ്റുകളിലാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. തൃശൂരിലെ മാളയില്‍ ആളില്ലാത്തതിനാല്‍ പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തു. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററില്‍ ഉച്ചയ്‌ക്ക് ഏഴു പേർ മാത്രമേ സിനിമ കാണാൻ എത്തിയിരുന്നുള്ളൂ. തുടര്‍ന്ന് ഇനി കേരള സ്റ്റോറി കളിപ്പിക്കേണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചു.