ബോളിവുഡ് നടൻ ഇർഫാൻ ഖാന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. മുംബൈ കോകില ബേൻ ആശുപത്രിയിലായിരുന്നു അന്ത്യം. വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 2018-ലാണ് അർബുദം സ്ഥിരീകരിച്ചത്. 1967-ൽ ജനുവരി 7-ന് രാജസ്ഥാനിലെ ജയ്പൂരിലാണ് ജനിച്ചത്. ഡൽഹിയിലെ നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയിലായിരുന്നു പഠനം.
1988- ൽ പുറത്തിറങ്ങിയ സലാം ബോബെയാണ് ആദ്യ ചിത്രം. തുടർന്ന് നിരവധി പുരസ്കാരങ്ങൽ നേടിയ ഏക് ഡോക്റ്റർ കി മൗത്ത് ആയിരുന്നു രണ്ടാമത്തെ ചിത്രം.10 ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ചു. ലൈഫ് ഓഫ് പൈ, സ്ലം ഡോഗ് മില്ല്യനയർ എന്നീ ഇംഗ്ലീഷ് സിനിമകളിലൂടെ അദ്ദേഹം ലോക സിനിമയിലും സാന്നിധ്യം അറിയിച്ചു. അംഗ്രേസി മീഡിയമാണ് അവസാന ചിത്രം. ലോക്ഡൗണിന് ഏതാനും ദിവസം മുമ്പാണ് ചിത്രം റിലീസ് ചെയതത്.
2011-ൽ പാൻസിംഗ് തോമാർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരത്തിന് അർഹനായി. 2003-ൽ ഹാസിൽ, 2004-ല്‍ മഖ്ബൂല്‍ എന്നീ ചിത്രങ്ങൾളിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരങ്ങൾ നേടി. 2013-ൽ ഇറങ്ങിയ ലഞ്ച് ബോക്സ് എന്ന ചിത്രത്തിലെ വേഷത്തിന് ഇർഫാനെ ബാഫ്റ്റ് അവാർഡിന് നാമനിർദ്ദേശം ചെയ്തിരുന്നു. 2017-ൽ ഇർഫാൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഹിന്ദി കോമഡി ഡ്രാമ- ഹിന്ദി മീഡിയം വൻ ഹിറ്റായിരുന്നു. ദുൽഖർ സൽമാനൊപ്പം അഭിനയിച്ച കാർവാൻ എന്ന ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു. ആദ്യ കാലത്ത് നിരവധി ഹിന്ദി ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.