കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന തന്റെ സ്ഥാനപ്പേര് മാറ്റിവിളിച്ചതില്‍ അവതാരകനെ അപമാനിച്ച് സംവിധായകന്‍ രഞ്ജിത്ത്. ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് വിളിച്ചാണ് അവതാരകൻ രഞ്ജിത്തിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എന്നാൽ തെറ്റ് മനസിലാക്കി അവതാരകൻ തിരുത്തി വിളിച്ചതും അക്കാദമി ജനറല്‍ സെക്രട്ടറി എന്നായിരുന്നു. ഇതോടെ രഞ്ജിത്ത് വേദിയിലേക്ക് കയറി വരാന്‍ വിസമ്മതിച്ചു. ഇതിനുപിന്നാലെ അവതാരകന്‍ മാപ്പ് പറഞ്ഞതിന് ശേഷമാണ് രഞ്ജിത്ത് വേദിയിലേക്ക് കയറിയത്.
"വല്ലപ്പോഴും പത്രം വായിക്കുന്നത് നല്ലതാണ്. എല്ലാം അറിഞ്ഞുവെന്ന ധാരണയിൽ ഒരു ഇട്ടാവട്ട സ്‌റ്റേജില്‍ നിന്ന് സംസാരിക്കുന്നതല്ല ലോകം. അതിനപ്പുറത്തുള്ള ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കണം. ചലച്ചിത്ര അക്കാദമി ജനറല്‍ സെക്രട്ടറി എന്ന് ആദ്യമായാണ് കേള്‍ക്കുകയാണ്. ആ ചെറുപ്പക്കാരനെ കൊല്ലാതെ വിടുന്നു" - രഞ്ജിത്ത് പറഞ്ഞു.
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ലൈവ്' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു സംഭവം. സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് രഞ്ജിത്തിനെതിരെ ഉയര്‍ന്നുവരുന്നത്. ഒരുത്തീ സിനിമയ്ക്ക് ശേഷം വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് ലൈവ്. സോഷ്യൽ ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ ഒരു സ്ത്രീയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഫിലിംസ് 24-ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മംമ്ത, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.