കൊച്ചി: വിവാദങ്ങളും വിമര്‍ശനങ്ങളും നിലനില്‍ക്കെ ദി കേരള സ്റ്റോറി നാളെ റിലീസ് ചെയ്യും. റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം സിനിമയുടെ പ്രിവ്യൂ പ്രദര്‍ശനം നടത്തിയിരുന്നു. കൊച്ചിയിൽ ഷേണായിസ് തിയേറ്ററിൽ നടന്ന പ്രത്യേക പ്രദർശനം ക്ഷണിക്കപ്പെട്ട അതിഥികൾക്കായിരുന്നു. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് എത്തിയത്. അതേസമയം, ദി കേരള സ്റ്റോറി തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഇൻ്റലിജൻസ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധത്തിനും സംഘർഷത്തിനും സാധ്യതയുണ്ടെന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വിവാദങ്ങളും വിമര്‍ശനങ്ങളും ശക്തമായതോടെ തങ്ങളുടെ അവകാശവാദം ദി കേരളാ സ്‌റ്റോറി അണിയറപ്രവര്‍ത്തകര്‍ തിരുത്തിയിരുന്നു. 32,000 പെണ്‍കുട്ടികളെ മതംമാറ്റി സിറിയയിലേക്ക് കടത്തി ഐസിസില്‍ ചേര്‍ത്തു എന്നായിരുന്നു സിനിമയുടെ ട്രെയിലറിലും യൂട്യൂബ് ഡിസ്‌ക്രിപ്ഷനിലുമെല്ലാം ആരോപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 32,000 എന്നത് മാറ്റി മൂന്ന് ആക്കിയിരിക്കുകയാണ് സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍.
'കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ' എന്നായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ വീഡിയോക്ക് ആദ്യം നല്‍കിയിരുന്ന അടിക്കുറിപ്പ്. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക വിമര്‍ശനമുയര്‍ന്നു. 32000 സ്ത്രീകളെ മതംമാറ്റി സിറിയയിലേക്ക് കടത്തിയതിന് തെളിവുതന്നാല്‍ ഒരുകോടി രൂപ ഇനാം നല്‍കുമെന്ന് മുസ്ലീം യൂത്ത് ലീഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സിനിമയ്‌ക്കെതിരായ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അടിക്കുറിപ്പില്‍ മാറ്റം വരുത്തിയിരിക്കുന്നത്. 'കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥകള്‍' എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍.