ഡല്‍ഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. എ രാജയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. എന്നാല്‍ സഭയില്‍ നടക്കുന്ന വോട്ടെടുപ്പുകളില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടാകില്ലെന്നും ഹര്‍ജിയില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടാവില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് സുധാംശു ധൂലി അധ്യക്ഷനായ ബെഞ്ചാണ് എ രാജയെ അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്തത്.
കേസില്‍ ജൂലൈ 12-നാണ് അന്തിമ വാദം കേള്‍ക്കുക. ക്രിസ്ത്യന്‍ മതാചാരപ്രകാരമാണ് താന്‍ ജീവിക്കുന്നതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും താന്‍ ഹിന്ദു ആചാരപ്രകാരമാണ് ജീവിക്കുന്നതെന്നും രാജ കോടതിയില്‍ പറഞ്ഞു. ഇത് കോടതിക്ക് എങ്ങനെ മനസിലാകും എന്ന് ജസ്റ്റിസുമാര്‍ ചോദിച്ചു. രാജയുടെ വിവാഹം നടന്നത് ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നെന്നും വിവാഹചിത്രത്തില്‍ ഭാര്യ കുരിശുമാല ധരിച്ചിരുന്നെന്നും എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാറിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. പളളിയിലെ പിതാവിന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹമെന്നും പൂജയോ പൂജാരിയോ ഒന്നും വിവാഹത്തിനുണ്ടായിരുന്നില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പട്ടിക ജാതി സംവരണ മണ്ഡലത്തില്‍നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് എ രാജ മത്സരിച്ച് വിജയിച്ചതെന്ന് ആരോപിച്ചാണ് എതിർസ്ഥാനാർത്ഥി ഡി കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ക്രൈസ്തവ സഭാംഗമായ ആന്റണിയുടെയും എസ്തറിന്റെയും മകനാണ് രാജയെന്നും രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ യോഗ്യതില്ലെന്നും അത് തെറ്റായ സന്ദേശം നല്‍കുന്ന കാര്യമാണെന്നും ഡി കുമാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.