ഡൽഹി: ആത്മഹത്യയെക്കുറിച്ചുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമാശയ്‌ക്കെതിരെ വ്യാപക വിമർശനം. ഏപ്രിൽ 26-ന് നടന്ന ഒരു മീഡിയാ ഇവന്റിലാണ് നരേന്ദ്രമോദി ആത്മഹത്യയെ തമാശവത്കരിച്ച് സംസാരിച്ചത്.
പ്രധാനമന്ത്രി പറഞ്ഞത്: കുട്ടിക്കാലത്ത് ഞാനൊരു തമാശ കേട്ടിട്ടുണ്ട്. അത് നിങ്ങളോട് പറയാം. ഒരിടത്ത് ഒരു പ്രൊഫസറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൾ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് അവൾ ആത്മഹത്യ ചെയ്തത്. എനിക്ക് ജീവിതം മടുത്തു. ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാൻ കങ്കരിയ തടാകത്തിൽ ചാടി മരിക്കാൻപോവുകയാണ് എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്. രാവിലെ മകൾ വീട്ടിലില്ലെന്ന് അദ്ദേഹത്തിന് മനസിലായി. കിടക്കയിൽ കിടക്കുന്ന കത്തുകണ്ട് അദ്ദേഹത്തിന് ദേഷ്യമാണ് വന്നത്. 'ഞാനൊരു പ്രൊഫസറാണ്. വർഷങ്ങളായി കഠിനാധ്വാനം ചെയ്യുന്നു. ഇപ്പോൾപോലും അവൾ കങ്കരിയ എന്നെഴുതിയത് തെറ്റിച്ചാണ്'- എന്നായിരുന്നു പ്രധാനമന്ത്രിയുടെ തമാശ.
തുടർന്ന് അർണബ് ഗോസ്വാമി ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പ്രസംഗിക്കുമ്പോൾ താൻ ശ്രദ്ധിച്ചത് ഹിന്ദി ശരിയായാണോ സംസാരിക്കുന്നത് എന്നാണെന്നും മോദി കൂട്ടിച്ചേർത്തു. അർണബ് ഗോസ്വാമിയുടെ ഹിന്ദിയെ പ്രശംസിക്കാൻ ആത്മഹത്യയെ തമാശയാക്കി പറയേണ്ട കാര്യമുണ്ടോ എന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന ചോദ്യം.
ആത്മഹത്യ മൂലം ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് മക്കളെ നഷ്ടപ്പെടുന്നത്. പ്രധാനമന്ത്രി അവരെ പരിഹസിക്കരുത് എന്നാണ് രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. വിഷാദവും ആത്മഹത്യയും ചിരിക്കാനുളള വിഷയമല്ല. എൻസിആർബിയുടെ കണക്കുകൾ പ്രകാരം 2021-ൽ 16,4033 ഇന്ത്യക്കാരാണ് ആത്മഹത്യ ചെയ്തത്. അതിൽ വലിയൊരു ശതമാനവും മുപ്പതുവയസിൽ താഴെയുളളവരാണ്. ഇതൊരു തമാശയല്ല. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ തമാശകേട്ട് ചിരിക്കുന്നവരും മാനസികാരോഗ്യപ്രശ്‌നങ്ങളെ പരിഹസിക്കുന്നതിനുപകരം അതിനെക്കുറിച്ച് പഠിക്കുന്നത് നല്ലതായിരിക്കും എന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക