ബാംഗ്ലൂര്‍: കേരളമടക്കം മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതി കർണാടകയിലും ബിജെപിക്കുണ്ടാകുമെന്ന് കർണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബിജെപി സര്‍ക്കാരിന്‍റെ അഴിമതി ജനങ്ങള്‍ മനസിലാക്കിയെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും ഡി കെ ശിവകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങി കഴിഞ്ഞുവെന്നും ഇത്തവണ ജനങ്ങളും കോണ്‍ഗ്രസിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും. കേരളവും തമിഴ്‌നാടും ആന്ധ്രാപ്രദേശും തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബിജെപിയെ പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. കര്‍ണാടകയില്‍ ബിജെപിക്ക് ജനങ്ങള്‍ മൂന്നര വര്‍ഷം അവസരം നല്‍കി. എന്നാല്‍ അവര്‍ പൂര്‍ണ പരാജയമായിരുന്നു. അതിനാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മവിശ്വാസത്തിലാണുള്ളത് - ഡി കെ ശിവകുമാര്‍ പറഞ്ഞു.
അതേസമയം, ഇത്തവണ കര്‍ണാടകയില്‍ കടുത്ത മത്സരം നടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കനകപുരയില്‍ തുടര്‍ച്ചയായ നാലാംവിജയം തേടിയിറങ്ങുന്ന ഡി.കെ. ശിവകുമാറിനെതിരെ ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത് മന്ത്രി ആര്‍. അശോകിനെയാണ്. അനധികൃത സ്വത്ത് സമ്പാദനകേസില്‍ അന്വേഷണം നേരിടുന്നത് ശിവകുമാറിന് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായതും പാര്‍ട്ടിയെ പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നും രക്ഷിക്കുന്ന നേതാവെന്ന പ്രതിച്ഛായയുള്ളതും ഡി കെ ശിവകുമാറിന് തെരഞ്ഞെടുപ്പില്‍ അനുകൂല ഘടകമായിരിക്കുമെന്നാണ് വിലയിരുത്തല്‍.