പ്രധാനമന്ത്രി പങ്കെടുത്ത യുവം പരിപാടി കാറ്റ് പോയ ബലൂൺ പോലെയായെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കൊട്ടിഘോഷിച്ച യുവം മറ്റൊരു മൻ കീ ബാത്ത് ആയി. ബിജെപി യുടെ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം ആക്കി പരിപാടി അവസാനിപ്പിച്ചുവെന്നും വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കൊട്ടിഘോഷിച്ച യുവം പരിപാടി മറ്റൊരു മൻകീ ബാത്ത് ആക്കി മാറ്റി പ്രധാനമന്ത്രി കേരള സമൂഹത്തിന് മുന്നിൽ അപഹാസ്യനായി. ഏതാണ്ട് ഒരു വർഷത്തിലധികം സമയമെടുത്ത് പ്രൊഫഷണൽ ഏജൻസികളെ വച്ച് നിഷ്പക്ഷ ലേബലിൽ നടത്തിയെടുക്കാൻ ശ്രമിച്ച പരിപാടിയാണ് യുവം എന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രൊഫഷണൽ കോളേജുകളിൽ ചെന്ന് വിദ്യാർത്ഥികളെ പരിപാടിക്ക് വേണ്ടി ക്യാൻവാസ് ചെയ്തൊക്കെയായിരുന്നു പ്ലാൻ. എന്നാൽ അവസാന ഘട്ടത്തിൽ പതിവ് പോലെ തമിഴ് സിനിമയിൽ വേഷം മാറി വരുന്ന വടി വേലുവിന്റെ കഥാപാത്രം പോലെ സംഘികളുടെ കാവി കളസം കേരള ജനത വെളിയിൽ കണ്ടു.
ഒടുവിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗമാക്കി പരിപാടി അവസാനിപ്പിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് ആകെ സാധിക്കുന്ന കാര്യം തിരിച്ചു ചോദ്യങ്ങളില്ലാത്ത പൊതു പ്രസംഗം മാത്രമാണ്. പ്രധാന മന്ത്രിയുമായി യുവാക്കൾക്ക് സംവദിക്കാമെന്നും, യുവം പരിപാടിയിൽ രാഷ്ട്രീയമില്ലെന്നുമാണ് സംഘാടകർ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ DYFI യുടെ Young India, Ask PM, എന്ന പരിപാടിയിലൂടെ യുവജനങ്ങളുടെ നൂറ് ചോദ്യങ്ങൾ യുവം പരിപാടിയുടെ ഒളിച്ചു കടത്തൽ പുറത്ത് കൊണ്ട് വന്നു. തുടർന്നാണ് കൊട്ടിഘോഷിച്ച യുവം പരിപാടി ബിജെപിയുടെ രാഷ്ട്രീയ സമ്മേളനമായി കാറ്റ് പോയ ബലൂൺ പോലെ അവസാനിച്ചത്.
എന്തൊക്കെ മാരീച വേഷങ്ങൾ കെട്ടി അവതരിച്ചാലും ബിജെപിയുടെ മുഖംമൂടി കേരളത്തിൽ ജനങ്ങൾ വലിച്ചു കീറും. നവോത്ഥാന ആശയങ്ങളുടെ അടിത്തറയിൽ ഇടതുപക്ഷ രാഷ്ട്രീയം കരുത്താർജിച്ച് ഉറപ്പിച്ചിച്ചെടുത്ത കേരളത്തിന്റെ മതനിരപേക്ഷ സാമൂഹിക മണ്ഡലത്തിൽ എന്തൊക്കെ പ്രഛന്ന വേഷം കെട്ടിയാലും ഒടുവിൽ ബിജെപി ഇതുപോലെ തൊലിയുരിഞ്ഞു നിൽക്കേണ്ടി വരും. നരേന്ദ്രമോദിയെ കൊണ്ട് പറ്റുന്ന ഒരേയൊരു പരിപാടി തിരിച്ചു ചോദ്യങ്ങൾ വരാത്ത മൻ കീ ബാത്ത് മാത്രമാണ്. അങ്ങനെയൊരാളെ കേരളത്തിൽ കൊണ്ട് വന്ന് സംവാദത്തിന് മുതിർന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തൊലിക്കട്ടി അപാരം തന്നെ .
വി.കെ സനോജ്