കണ്ണൂര്‍: ജെമിനി, ജംബോ സര്‍ക്കസ് കമ്പനികളുടെ സ്ഥാപകന്‍ ജെമിനി ശങ്കരന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 99 വയസായിരുന്നു. ഇന്ത്യന്‍ സര്‍ക്കസിനെ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നവരില്‍ പ്രമുഖനായിരുന്നു കണ്ണൂര്‍ സ്വദേശിയായ മൂർക്കോത്ത് ശങ്കരൻ. 1951ലാണ് ശങ്കര്‍ ജെമിനി സര്‍ക്കസ് ആരംഭിക്കുന്നത്. ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ അടക്കം അഞ്ച് സര്‍ക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു ഇദ്ദേഹം.
തലശ്ശേരിയിലെ സ്‌കൂള്‍ അധ്യാപകനായ രാമന്‍ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1924 ജൂണ്‍ 13നാണ് ജനനം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശങ്കരന്‍ സര്‍ക്കസില്‍ ആകൃഷ്ടനാകുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി എന്നിവർക്ക് പുറമേ ലോകനേതാക്കളായ മാർട്ടിൻ ലൂതർകിങ്, മൗണ്ട്ബാറ്റൺ, കെന്നത്ത് കൗണ്ട, ബഹിരാകാശയാത്രികയായ വാലന്റീന തെരഷ്‌കോവ തുടങ്ങിയ പ്രമുഖരുമായി സൗഹൃദമുണ്ടായിരുന്നു.
കുവൈത്ത് ഗോൾഡൻ ഫോക് പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. സർക്കസിലെ സേവനം മാനിച്ച് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. അവസാനകാലത്ത് ടി.കെ.എം. ട്രസ്റ്റിന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് (നാളെ) ശവ സംസ്കാര ചടങ്ങുകള്‍ നടക്കുക.