ഡല്‍ഹി: ഖലിസ്ഥാന്‍വാദിയും 'വാരിസ് ദേ പഞ്ചാബ്' തലവനുമായ അമൃത്പാല്‍ സിങ് പഞ്ചാബിലെ മോഗയില്‍ കീഴടങ്ങി. അറസ്റ്റ് വിവരം പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു. സമാധാനം പാലിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ശ്രീ ഹർമന്ദിർ സാഹിബ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന ആരാധനാലയങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടുതൽ പൊലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ഹോഷിയാർപൂരിൽ ഡ്രോൺ നിരീക്ഷണവും നടക്കുന്നുണ്ട്.
മാര്‍ച്ച് 18-നാണ് അമൃത്പാലും കൂട്ടാളികളിൽ ചിലരും ഒളിവില്‍ പോയത്. പൊലീസ് സംസ്ഥാനവ്യാപകമായി ഇവർക്കായി തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. കൊലപാതക ശ്രമം, പൊലീസിനെ ആക്രമിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അമൃത്പാൽ സിങ്ങും കൂട്ടാളികളും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാൽ ഒളിവിൽ കഴിയവേ അമൃത്പാൽ നിരവധി വീഡിയോകൾ പബ്ലിഷ് ചെയ്തിരുന്നു. അതിലൊന്നിൽ അയാൾ പറഞ്ഞത് ഇപ്രകാരമാണ്: ‘രാജ്യം വിട്ട് ഓടിപ്പോയവരിൽ ഒരാളല്ല ഞാൻ, വിമതനാണ്, ഞാൻ ഓടിപ്പോയിട്ടില്ല, ഞാൻ ഉടൻ ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടും, ഞാൻ ഭയപ്പെടുന്നില്ല. സർക്കാർ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. എൻ്റെ വഴിയിൽ നിറയെ മുള്ളുകളുണ്ട്, വീട്ടുകാർ പേടിക്കേണ്ട...’
പോലീസിന്റെ പിടിയിലായ അനുയായികളെ മോചിപ്പിക്കാൻ പോലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം ആറ് കേസുകൾ അമൃത്പാൽ സിങ്ങിനെതിരെ നിലവിലുണ്ട്. ഇയാളുടെ ഭാര്യ കിരൺദീപ് കൗറിനെ ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അമൃത്സർ വിമാനത്താവളത്തിൽവെച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.