ഡല്‍ഹി: ഭയത്തിന്റെ കാലത്ത് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് കാണിച്ചത് വലിയ ധീരതയാണ് എന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പുല്‍വാമാ സംഭവവുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്ക് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രശംസ.
"രാജ്യം മുഴുവന്‍ താങ്കള്‍ക്കൊപ്പമുണ്ട്. ഭയത്തിന്റെ ഈ കാലത്ത് താങ്കള്‍ പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണ്. സര്‍, ഈ രാജ്യത്ത് എപ്പോഴെല്ലാം പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം താങ്കളെപ്പോലുള്ളവര്‍ അത് ധീരതയോടെ നേരിട്ടിട്ടുണ്ട്. അയാളാകട്ടെ ഭീരുവും അറിവില്ലാത്തവനുമാണ്. അയാള്‍ക്ക് താങ്കളോട് മത്സരിക്കാനാവില്ല. അയാള്‍ സി ബി ഐക്ക് പിന്നിലൊളിക്കുന്ന ഭീരുവാണ്."- സത്യപാല്‍ മാലിക്കിനെ സി ബി ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വാര്‍ത്തയ്ക്ക് പിന്നാലെ കെജ്രിവാള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടീസയച്ചത്. പുൽവാമ ആക്രമണത്തിനു കാരണം സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യത്തിൽ മൗനം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിര്‍ദേശിച്ചെന്നുമാണ് സത്യപാല്‍ മാലിക് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞത്.