ചെന്നൈ: തനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈക്ക് നോട്ടീസ് അയച്ച് സ്പോര്‍ട്സ് മന്ത്രിയും എം കെ സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിന്‍. മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ 50 കോടി നഷ്ട പരിഹാരം നല്‍കണമെന്നാണ് ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഡിഎംകെ ഫയലുകൾ എന്ന പേരിൽ അണ്ണാമലൈ പുറത്തുവിട്ട ആരോപണങ്ങൾക്ക് എതിരെയാണ് ഉദയ നിധി സ്റ്റാലിന്‍ രംഗത്തെത്തിയത്.
'മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നാണ്' അണ്ണാമലൈയുടെ ആരോപണം. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. മന്ത്രിയും ഒരു മാധ്യമ പ്രവര്‍ത്തകനും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണമാണ് താന്‍ പുറത്തുവിട്ടതെന്നാണ് അണ്ണാമലൈയുടെ വാദം.
ഡി എം കെയും അണ്ണാമലൈയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളോട് പ്രതികരിക്കാന്‍ എം കെ സ്റ്റാലിന്‍ ഇതുവരെ തയ്യാറായിട്ടില്ല.