ബാംഗ്ലൂര്‍: തമിഴ്‌നാട് ബിജെപി അധ്യക്ഷനും കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കോ ഇന്‍ ചാര്‍ജുമായ അണ്ണാമലൈയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാര്‍. ഒരു തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്ത അണ്ണാമലൈയ്ക്കാണ് കര്‍ണാടകയിലെ ബിജെപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലയെന്ന് ഷെട്ടാർ വിമർശിച്ചു. തന്നെപ്പോലെ ആറും ഏഴും തവണ എംഎൽഎമാരായിട്ടുള്ള ധാരാളം ആളുകൾ ബിജെപിയിൽ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് അണ്ണാമലൈയെ ഇത്രയും പ്രധാനപ്പെട്ട ചുമതലയേല്‍പ്പിച്ചതെന്ന് മനസിലാകുന്നില്ലെന്നും ഷെട്ടാര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ അണ്ണാമലൈയെയാണ് തെരഞ്ഞെടുപ്പ് കോ ഇന്‍ ചാര്‍ജായി ബിജെപി നിയമിച്ചത്. തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ അവർ ദയനീയമായി പരാജയപ്പെട്ടു. വെറും 4-5 സീറ്റുകൾ മാത്രമാണ് അവർ നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോർ കമ്മിറ്റി യോഗത്തിന് ഞങ്ങൾ ഒരു മീറ്റിംഗിന് ഇരുന്നപ്പോൾ അദ്ദേഹത്തിന് ഒരു സീറ്റിൽ പോലും വ്യക്തതയില്ലെന്ന് ബോധ്യമായി. അണ്ണാമലൈയുടെ ചുമതലക്ക് പിന്നിൽ രാഷ്ട്രീയ ലോബിയാണെന്നും ഷെട്ടാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടിയില്‍ നിന്നും പ്രാഥമിക അംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തനിക്ക് സീറ്റ് നിഷേധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ബിജെപി 20 മുതല്‍ 25 വരെ സീറ്റില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഷെട്ടാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സീറ്റ് നല്‍കില്ലെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം ഉറച്ചുനിന്നതോടെയാണ് ജഗദീഷ് ഷെട്ടാർ പാര്‍ട്ടി വിടുകയായിരുന്നു.
കര്‍ണാടക രാഷ്ട്രീയത്തിലെ കരുത്തനായ നേതാവാണ് ജഗദീഷ് ഷെട്ടാർ. ആറ് തവണ എംഎൽഎയും സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവുമായിരുന്നു ജഗദീഷ് ഷെട്ടാർ. പിന്നീട് മുഖ്യമന്ത്രിയാവുകയും ചെയ്തു. ലിംഗായത്ത് സമുദായത്തിൽ നിർണായക സ്വാധീനമുള്ള ഷെട്ടര്‍ പാര്‍ട്ടി വിട്ടത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.