അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ ഇതിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെ തീരുമാനം. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അരിക്കൊമ്പൻ വിഷയത്തിലെ ഹർജി അടിയന്തിരമായി പരിഗണിച്ചത്.
അരിക്കൊമ്പൻ ഉപദ്രവകാരിയായ ആനയാണെന്നും അതിനാൽ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടയ്ക്കാൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാറിന്റെ അഭിഭാഷകർ സുപ്രീം കോടതിയില്‍ വാദിച്ചു. അത്രമേല്‍ അക്രമകാരിയായ ഈ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് പ്രായോഗികമല്ല. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. പ്രശനം രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയും. കോടതി ഇടപെട്ടതോടെയാണ് വിഷയം വഷളായത് എന്നെല്ലാം സംസ്ഥാനത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ് കോടതിയെ ധരിപ്പിക്കാന്‍ ശ്രമിച്ചു.
എന്നാല്‍, പറമ്പിക്കുളത്തേക്ക് ആനയെ മാറ്റാൻ ഉള്ള നിര്‍ദേശം മുന്നോട്ടുവച്ചത് വിദഗ്ധ സമിതിയാണെന്ന വിവരം മുഖവിലക്കെടുത്ത പരമോന്നത കോടതി, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൂടിയടങ്ങുന്ന വിദഗ്ധ സമിതിയാണ് അത്തരമൊരു തീരുമാനമെടുത്തത് എന്ന കാരണം ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു.