പുൽവാമയിൽ കൊല്ലപ്പെട്ട ധീര ജവാന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാരമോഹത്തിന്റെ രക്തസാക്ഷികളാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. മോദിക്ക് സൈനികരോടും ഈ രാജ്യത്തോടുമുള്ള സ്നേഹം കേവലം വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. അത് വ്യക്തമാക്കുന്ന വിവരങ്ങളാണ് കാശ്മീരിലെ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ നാവിലൂടെ പുറത്തേക്ക് വന്നതെന്നും സുധാകരന്‍ ആരോപിച്ചു.
പുൽവാമ ആക്രമണത്തിനു കാരണം സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യത്തിൽ മൗനം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിര്‍ദേശിച്ചെന്നുമാണ് സത്യപാല്‍ മാലിക് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കെ പി സി സി പ്രസിഡന്റ് മോദിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മോദിക്ക് സൈനികരോടും ഈ രാജ്യത്തോടുമുള്ള സ്നേഹം കേവലം വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. അത് വ്യക്തമാക്കുന്ന വിവരങ്ങളാണ് കാശ്മീരിലെ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ നാവിലൂടെ പുറത്തേക്ക് വന്നത്. പുൽവാമയിലെ ഭീകരാക്രമണം 40 സൈനികരുടെ ജീവനാണ് എടുത്തത്.മോദി സർക്കാരിന്റെ ഗുരുതരമായ വീഴ്ചയെ പറ്റി കോൺഗ്രസ് അന്നു പറഞ്ഞപ്പോൾ വിമർശിക്കാൻ കപട രാജ്യസ്നേഹികൾ ഒരുപാടുണ്ടായിരുന്നു.
എത്ര മൂടി വെച്ചാലും സത്യം ഒരുനാൾ പുറത്തു വന്നിരിക്കും. പുൽവാമയിൽ കൊല്ലപ്പെട്ട ധീര ജവാന്മാർ മോദിയുടെ അധികാരമോഹത്തിന്റെ രക്തസാക്ഷികളാണ്. കപട രാജ്യസ്നേഹം പറഞ്ഞ് വീണ്ടും അധികാരത്തിൽ വരാൻ നരേന്ദ്രമോദി വരുത്തിയ ഗുരുതര വീഴ്ചയിൽ നമുക്ക് നഷ്ടമായത് ഒരുപറ്റം വീര സൈനികരുടെ ജീവനും ജീവിതവും ആണ്. ചോദ്യങ്ങളെ ഭയന്ന് ഓടുന്ന നരേന്ദ്രമോദി ഈ വിഷയത്തിലും വാ തുറക്കില്ല. പക്ഷേ ഇന്ത്യാ മഹാരാജ്യത്തെ സ്നേഹിക്കുന്ന ഓരോ പൗരനും , ഈ രാജ്യത്തിന്റെ കാവൽക്കാരെ സ്നേഹിക്കുന്ന ഓരോ മനുഷ്യസ്നേഹിയും നരേന്ദ്രമോദിയ്ക്കും ബിജെപിയ്ക്കും ജനാധിപത്യ രീതിയിൽ മറുപടി കൊടുത്തിരിക്കണം.
മറക്കരുത് , മോദിയുടെ ഭരണകൂടം പരോക്ഷമായി നടത്തിയ ഈ കൂട്ടക്കൊല. മോദിയുടെ കഴിവുകേട് കാരണം കൊല്ലപ്പെട്ട വീര ജവാന്മാരുടെ ജീവനു പകരം ചോദിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണ്.