യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപകനുമായ ബി.ആർ. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യുഎഇ സെന്‍ട്രൽ ബാങ്ക് നിര്‍ദേശം നല്‍കി. വിവിധ ബാങ്കുകള്‍ക്ക് ബി.ആര്‍. ഷെട്ടി കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന 50,000 കോടി രൂപയുടെ കടബാധ്യതയാണ് നടപടിക്ക് കാരണം. മറ്റു ബാങ്കുകളുടെ നിർദ്ദേശ പ്രകാരം ഷെട്ടിയുടെയും കുടുംബാംഗങ്ങളുടെയും കമ്പനികളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് നിർദ്ദേശം. ഷെട്ടിയുടെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാനേജര്‍മാരുടെയും അക്കൗണ്ടുകളും മരവിപ്പിക്കും. ഈ അക്കൗണ്ടുകളില്‍നിന്നുള്ള ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.
എന്‍എംസി 6.6 ബില്യണ്‍ ഡോളറിന്റെ കടബാധ്യത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിവിധ ബാങ്കുകളിലായി കോടിക്കണക്കിനു രൂപയുടെ കടബാധ്യതയാണു കമ്പനിക്കുള്ളത്. ആസ്തിമൂല്യം പെരുപ്പിച്ചു കാട്ടിയെന്നും ബാധ്യതകൾ മറച്ചുവച്ചെന്നും ഉൾപ്പെടെ പരാതികൾ ഉയർന്നതോടെ ബി.ആർ. ഷെട്ടി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, വിമാന സര്‍വീസുകള്‍ തുടങ്ങിയാല്‍ ഉടനെ യുഎഇയിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.