ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ലക്ഷ്മണ്‍ സാവദി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സാവദി പാർട്ടിയിൽ ചേർന്നത്. സാവദി അത്തനി മണ്ഡലത്തിൽ കോൺഗ്രസിനു വേണ്ടി ജനവധി തേടുമെന്നും അദ്ദേഹം വന്‍ ഭൂരിപക്ഷത്തോട് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ദരാമയ്യ പറഞ്ഞു.
ബിജെപിയില്‍ ലക്ഷ്മണ്‍ സാവദി അപമാനിക്കപ്പെടുകയാണുണ്ടായത്. അദ്ദേഹത്തെപ്പോലെയുള്ള മികച്ച നേതാക്കളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്. പത്തോളം സിറ്റിംഗ് എം എല്‍ എമാര്‍ കൂടി പാര്‍ട്ടിയില്‍ ചേരണമെന്ന ആഗ്രഹം കോണ്‍ഗ്രസുമായി പങ്കുവെച്ചു. എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ഉപാധികളില്ലാതെയാണ് ലക്ഷ്മണ്‍ സാവദിയെ കോണ്‍ഗ്രസില്‍ ചേര്‍ത്തത് - സിദ്ദരാമയ്യ പറഞ്ഞു.
ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു സാവദി പാര്‍ട്ടിവിട്ടത്. ആത്മാഭിമാനമുള്ള രാഷ്ട്രീയക്കാരന് പിച്ചച്ചട്ടിയുമായി നടക്കാന്‍ കഴിയില്ലെന്നും സാവദി തുറന്നടിച്ചിരുന്നു. പാര്‍ട്ടിക്കകത്തെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നേരത്തെ മറ്റൊരു ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ ചൊവ്വാഴ്ച്ച രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ബിജെപി എം എല്‍ സി ആര്‍ ശങ്കറും എം എല്‍ എ കുമാരസ്വാമിയും കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു.