ശിവസേനയുടെയും ബിജെപിയുടേയും 'ഹിന്ദുത്വ' രണ്ടാണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ. 'കഴിക്കുന്ന ഭക്ഷണത്തിന്‍റെ പേരില്‍ ആളുകളെ കത്തിച്ചു കൊല്ലുന്നതല്ല ഞങ്ങളുടെ ഹിന്ദുത്വ. എന്റെ അച്ഛനും (ഉദ്ധവ് താക്കറെ), മുത്തച്ഛനും (ബാല്‍ താക്കറെ) ഞങ്ങളെ പഠിപ്പിച്ചത് അതല്ല. മഹാരാഷ്ട്രയിലുള്ള ഞങ്ങളുടെ അണികള്‍ക്കും വെറുപ്പിന്റെയും വിദ്വേഷത്തിന്‍റെയും ഹിന്ദുത്വ വശമില്ല' എന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഗീതം യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് ആദിത്യ താക്കറെ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കാന്‍പോകുന്നത് തങ്ങളാണെന്ന ബിജെപിയുടെ അവകാശവാദത്തെയും ആദിത്യ വിമര്‍ശിച്ചു. കേന്ദ്രസർക്കാരല്ല സുപ്രീം കോടതിയാണ് അവിടെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അധികാരമാണ് വലുത്. 2014ൽ ശിവസേനയെ പിന്നില്‍നിന്ന് കുത്തി പുറത്തു ചാടിച്ചത് അവരാണ്. അന്നാണ് അവരുടെ തനിനിറം ബോധ്യമായത്. അന്നും ഇന്നും ഞങ്ങള്‍ ഹിന്ദുവാണ്. എന്റെ മുത്തച്ഛന്റെ ആശയങ്ങളോട് എന്തെങ്കിലും ബഹുമാനം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം കെട്ടിപ്പടുത്ത പാർട്ടിയെ അവർ തകര്‍ക്കാന്‍ ശ്രമിക്കുമായിരുന്നില്ല. കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് ബിജെപി ഇപ്പോള്‍ ഒരക്ഷരം മിണ്ടാറില്ല. എന്താണ് കാരണം? കശ്മീരിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അവരിന്നും മാറിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്. ഭിന്നിപ്പിന്‍റെ രാഷ്ട്രീയം കളിക്കുകയാണ് ബിജെപി' - ആദിത്യ താക്കറെ കൂട്ടിച്ചേര്‍ത്തു.