ബിജെപി നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബ്. കെ ടി ജലീലിനെതിരെയും സിപിഎമ്മിലെ സ്ത്രീകള്‍ക്കെതിരെയും ബിജെപി നേതാക്കള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ സാഹചര്യത്തിലാണ് പി കെ അബ്ദു റബ്ബിന്‍റെ പ്രതികരണം. ബിജെപി എടുക്കേണ്ട പണി സി.പി.എം തന്നെ വളരെ ഭംഗിയായി ചെയ്യുകയാണ്. മതസ്പർധയുണ്ടാക്കാൻ വർഗീയ വിഷം വിതച്ചവരും, വനിതകളെയും ഇടതു നേതാക്കളെയും വരെ, വളരെ മോശമായി അധിക്ഷേപിച്ചവരുമായ എല്ലാ സംഘികളും ഇവിടെ സെയ്ഫാണെന്നും പികെ അബ്ദു റബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇടതു സഹയാത്രികനും, മുൻ മന്ത്രിയുമായ ഡോ.കെ.ടി.ജലീലിനെ മുതിർന്ന ബിജെപി നേതാവ് ഗോപാലകൃഷ്ണൻ 'ഭീകരവാദി' എന്ന് അധിക്ഷേപിച്ചിട്ട് ദിവസം പലതു കഴിഞ്ഞു, ഒരു കേസുമില്ല. ആർക്കും പരാതിയുമില്ല. സർക്കാറിനും സഖാക്കൾക്കുമാവട്ടെ ഒരു മിണ്ടാട്ടം പോലുമില്ല..! "സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി'' എന്നു പ്രസംഗിച്ച ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ സി.പി.എം വനിതാ സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷൻ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വേണ്ട രീതിയിൽ നടപടികളുണ്ടായില്ല.
മീഡിയാവൺ നിരോധനത്തിനെതിരായ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചതിന് ഇടതു സഹയാത്രികനും, മുൻ എം.പിയുമായ സെബാസ്റ്റ്യൻ പോളിനെതിരെ എറണാംകുളം സെൻട്രൽ പോലീസ് കേസെടുത്തിട്ട് ഒരു വർഷത്തോളമായി. പാസ്പോർട്ട് പുതുക്കാൻ കൊടുത്ത നേരത്താണ് പോലീസ് കേസുകളെക്കുറിച്ച് സെബാസ്റ്റ്യൻ പോൾ പോലും അറിയുന്നത്. കോൺഗ്രസിൽ നിന്നോ, മറ്റോ ആരെങ്കിലും ബിജെപിയിലേക്ക് പോയാൽ ചില സഖാക്കളൊക്കെ ചോദിക്കാറുണ്ട്, 'എന്താണ് സി.പി.എമ്മിൽ നിന്നും ആരും ബിജെപിയിലേക്ക് പോകാത്തത് ' എന്ന്...! ബിജെപി എടുക്കേണ്ട പണി സി.പി.എം തന്നെ വളരെ ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഈ ചോദ്യം തന്നെ ഒരശ്ലീലമല്ലേ.
മതസ്പർധയുണ്ടാക്കാൻ വർഗീയ വിഷം വിതച്ചവരും, വനിതകളെയും ഇടതു നേതാക്കളെയും വരെ, വളരെ മോശമായി അധിക്ഷേപിച്ചവരുമായ എല്ലാ സംഘികളും ഇവിടെ സെയ്ഫാണ്..! ജനാധിപത്യ പോരാട്ടത്തിനിറങ്ങിയ ഇടതു സഹയാത്രികർക്കാവട്ടെ പോലീസ് കേസുമാണ്.
ശിഷ്ടം:
ഒരു എം എല്‍ എ പോലുമില്ലാതെയാണ് ബിജെപി കേരളം ഭരിക്കുന്നത്.