ഡല്‍ഹി: നടിയും നര്‍ത്തകിയുമായ ജലബാല അന്തരിച്ചു. 82വയസായിരുന്നു. ശ്വാസകോശ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നെന്ന് മകളും നാടകസംവിധായകയുമായ അനസൂയ വൈദ്യ ഷെട്ടി പറഞ്ഞു. ഡൽഹിയിലെ പ്രസിദ്ധമായ അക്ഷര തിയേറ്ററിന്‍റെ സ്ഥാപകയാണ് ജലബാല. ഇന്ത്യന്‍ എഴുത്തുകാരനും സ്വതന്ത്ര സമര സേനാനിയുമായ സുരേഷ് വൈദ്യയുടെയും ഗായിക മാഡ്ജ് ഫ്രാങ്കീസിന്‍റെയും മകളായി ലണ്ടനിലാണ് ജലബാല ജനിച്ചത്. ലണ്ടനിലും മുംബൈയിലുമായിട്ടാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
പത്രപ്രവര്‍ത്തകയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. ഡല്‍ഹിയിലെ പല മാഗസിനുകളില്‍ ജോലി ചെയ്തെങ്കിലും പിന്നീട് കലയിലേക്ക് തിരിയുകയായിരുന്നു. 1968-ല്‍ പുറത്തിറങ്ങിയ ഫുള്‍ സര്‍ക്കിളിലൂടെയാണ് ജലബാല അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ദി ഭഗവത് ഗീത, ദി രാമായണ, ദി കാബൂളിവാല, ഗീതാഞ്ജലി, ബില്ലി ബിസ്വാസിന്‍റെ വിചിത്രമായ കേസ് തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. ബി, ദിസ് ഈസ് ഫുള്‍, ലൈഫ് ഈസ് ബട്ട് എ ഡ്രീം, ദി അക്ഷര ആക്ടിംഗ് മെത്തേഡ് തുടങ്ങിയ പുസ്തകങ്ങളും രചിച്ചു.
സംഗീത നാടക അക്കാദമിയുടെ ടാഗോർ അവാർഡ്, ഡൽഹി നാട്യസംഘ അവാർഡ്, ആന്ധ്രാപ്രദേശ് നാട്യ അക്കാദമി ബഹുമതി, ബാൾട്ടിമോർ, യുഎസ്എ എന്നിവിടങ്ങളിലെ ഓണററി പൗരത്വം, ഡൽഹി സർക്കാരിൽ നിന്ന് വാരിഷ് സമ്മാൻ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾക്കും ജലബാല അർഹയായിട്ടുണ്ട്.