ബിജെപിയിൽ ചേരാനുളള അനിൽ കെ ആന്റണിയുടെ തീരുമാനം വേദനയുണ്ടാക്കിയെന്ന് എ കെ ആന്റണി. ബിജെപിയിലേക്ക് പോകാനുളള മകന്റെ തീരുമാനം തെറ്റായിപ്പോയെന്നും താൻ മരണംവരെയും കോൺഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻവേണ്ടി നിർഭയമായി വിട്ടുവീഴ്ച്ചയില്ലാതെ പോരാടുന്നവരാണ് നെഹ്‌റു കുടുംബാംഗങ്ങളെന്നും ആ കുടുംബത്തോട് മുൻപുണ്ടായിരുന്നതിനേക്കാൾ ആദരവും ബഹുമാനവും സ്‌നേഹവുമുണ്ടെന്നും എ കെ ആന്റണി പറഞ്ഞു. ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും ചോദ്യോത്തരങ്ങൾക്കും ഒരിക്കൽപ്പോലും തയാറാകില്ലെന്നും ഇതുസംബന്ധിച്ച് അവസാന പ്രതികരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു എ കെ ആന്റണിയുടെ പ്രതികരണം.
എ കെ ആന്റണിയുടെ വാക്കുകൾ
ബിജെപിയിൽ ചേരാനുളള അനിലിന്റെ തീരുമാനം എനിക്ക് വളരെ വേദനയുണ്ടാക്കി. തികച്ചും തെറ്റായ തീരുമാനമായിപ്പോയി അത്. ഇന്ത്യാ രാജ്യത്തിന്റെ ഐക്യം മതേതരത്വവും ബഹുസ്വരതയുമാണ്. 2014-ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിനുശേഷം ആസൂത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ ദുർബലപ്പെടുത്താനുളള തുടർച്ചയായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് സാവകാശമാണ് നടന്നതെങ്കിൽ 2019-ലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം രാജ്യം ബഹുസ്വരതയ്ക്കും മതേതരത്വത്തിനും പകരം ഏകത്വത്തിലേക്ക് നീങ്ങി. എല്ലാ രംഗത്തും ഏകത്വം അടിച്ചേൽപ്പിക്കാനുളള തുടർച്ചയായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി രാജ്യത്തിന്റെ ഐക്യം ദുർബലമാവുകയാണ്. ജനങ്ങൾക്കിടയിലുളള ഐക്യം ശിഥിലമാവുന്നു. സാമുദായിക സൗഹാർദ്ദം കൂടുതൽ ശിഥിലമാകുന്നു. ഇത് ആപൽക്കരമായ നിലപാടാണ്.
ഞാൻ അവസാനശ്വാസം വരെ ബിജെപിയുടെയും ആർഎസ്എസിന്റെയും വിനാശകരമായ നയങ്ങൾക്കെതിരെ ശബ്ദമുയർത്തും. അക്കാര്യത്തിൽ യാതൊരു സംശയവും എനിക്കില്ല. സ്വാതന്ത്ര്യസമര കാലം മുതൽ ജാതിയോ മതമോ ഭാഷയോ പ്രദേശമോ വർണമോ വർഗമോ നോക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ട ഒരു കുടുംബമാണ് നെഹ്‌റു കുടുംബം. ഇന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻവേണ്ടി നിർഭയമായി വിട്ടുവീഴ്ച്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങൾ. ഒരു കാലഘട്ടത്തിൽ എന്നോടൊപ്പം വളർന്ന തലമുറയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ഒരുഘട്ടത്തിൽ ഇന്ദിരാഗാന്ധിയുമായി അകന്നുപോയി. വീണ്ടും ഇന്ദിരാഗാന്ധിയുമായി യോജിച്ച് കോൺഗ്രസിൽ തിരിച്ചുവന്നതിനുശേഷം എനിക്ക് ഇന്ദിരാഗാന്ധിയോടും ആ കുടുംബത്തോടും മുൻപുണ്ടായിരുന്നതിനേക്കാൾ ആദരവും ബഹുമാനവും സ്‌നേഹവുമുണ്ടായിട്ടുണ്ട്.
അതുമാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനായി വിട്ടുവീഴ്ച്ചയില്ലാതെ പോരാടുന്നത് ആ കുടുംബമാണ്.അതുകൊണ്ടുതന്നെ എന്റെ കൂറ് എല്ലാക്കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മാത്രമല്ല, എന്റെ ജീവിതത്തിന്റെ തന്നെ അവസാന നാളുകളിലേക്കാണ് ഞാൻ പോയിക്കൊണ്ടിരിക്കുന്നത്. എനിക്ക് വയസ് 82 ആയി. എത്രനാൾ ജീവിക്കുമെന്ന് എനിക്കറിയില്ല. ദീർഘായുസിൽ എനിക്ക് താൽപ്പര്യവുമില്ല. പക്ഷെ എത്രനാൾ ജീവിച്ചാലും ഞാൻ മരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായായിരിക്കും. ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും ചോദ്യോത്തരങ്ങൾക്കും ഒരിക്കൽപ്പോലും ഞാൻ തയാറാകില്ല. ഇതുസംബന്ധിച്ച് ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണ് ഇത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക