തിരുവനന്തപുരം: എലത്തൂര്‍ തീവണ്ടി ആക്രമണ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പിടിയില്‍. ഷാറൂഖ് സെയ്ഫി എന്നെയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര എടിഎസിന്റെ സഹായത്തോടെ കേരളാ പോലീസിന്‍റെ പ്രത്യേക സംഘം മഹാരാഷ്ട്രയില്‍ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് ഷഹ്‌റൂഖ് സെയ്ഫിയെ പിടികൂടിയത്. മൊബൈല്‍ ഓണ്‍ ചെയ്തതിന് പിന്നാലെ ഷെഹ്‌റഖൂബ് ഐബിയുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് മൊബൈല്‍ ഫോണ്‍ ഷഹറുഖ് ഓണ്‍ ചെയ്തത്. ടവര്‍ ലൊക്കേഷനും മറ്റു വിവരങ്ങളും മഹാരാഷ്ട്ര എടിഎസിന് കൈമാറുകയായിരുന്നു.
മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമായിരിക്കുന്നതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തോട് പ്രതികരിക്കാന്‍ അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.