കേരളത്തില്‍ മൂന്നാം ഘട്ട വ്യാപനം നടന്നിട്ടില്ലെന്നും സാമൂഹ്യവ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രവാസികളെ മുന്‍ഗണനാ ക്രമത്തിലായിരിക്കും നാട്ടിലെത്തിക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായാല്‍ വേണ്ടവിധത്തില്‍ ശ്രദ്ധകൊടുത്ത് ഉടന്‍തന്നെ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ രോഗികളുടെയെല്ലാം രോഗബാധ സംബന്ധിച്ച് ധാരണയുണ്ട്. റാന്‍ഡം ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതില്‍ നിന്ന് സമൂഹവ്യാപനത്തിന്‍റെ സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിക്കലും സമൂഹവ്യാപനം സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ ജാഗ്രത മാസങ്ങളോളം തുടരേണ്ടിവരുമെന്നും ശൈലജ പറഞ്ഞു. നിലവില്‍ പിസിആര്‍ പരിശോധനയ്ക്കാണ് കേരളം മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിൽ വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ മുന്‍ഗണന നല്‍കുന്നത്. രോഗം സ്ഥിരീകരിച്ചവരെ കൊണ്ടുവരില്ല. കേന്ദ്രസര്‍ക്കാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ഗള്‍ഫില്‍നിന്നെത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.