തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാൻ നോർക്ക റൂട്‌സ് വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രജിസ്ട്രേഷൻ ആരംഭിച്ച് കേവലം അഞ്ചു മണിക്കൂറുകൊണ്ടാണ് ഇത്രയും പേർ മടങ്ങി വരാൻ താൽപര്യപ്പെട്ടത്. ഓണ്‍ലൈന്‍ ആയാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. മടങ്ങാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, നാട്ടിലേക്കുള്ള മടങ്ങിവരവ് ഏറ്റവും അത്യാവശ്യമുള്ളവരെയാണ് മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കുക. ഗർഭിണികൾ, രോഗികൾ, പ്രായം ചെന്നവര്‍, പലതരത്തില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി അവര്‍ക്കായി ഒരുക്കിയ സൌകര്യങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനങ്ങളുടെ മറുപടികള്‍ വിശദമായി ചര്‍ച്ച ചെയ്തതിനുശേഷം രാജ്യത്തെ നിലവിലുള്ള സ്ഥിതിക്ക് ഭീഷണിയാവാത്ത തരത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നോർക്ക വെബ് സൈറ്റ് വഴി പ്രത്യേക രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കുന്നത്.