അഹമ്മദാബാദ്: മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാമ്യം ഏപ്രില്‍ 13 വരെ നീട്ടി. 13-ന് ഹര്‍ജി വീണ്ടും പരിഗണിക്കും. സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചത്. പ്രിയങ്കാ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദന്‍ സിംഗ് സുഖു തുടങ്ങിയ മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സൂറത്ത് സിജെഎം കോടതി ശിക്ഷാ വിധിയും കുറ്റക്കാരനാണെന്ന വിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കിയത്.
രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ ഏപ്രില്‍ പത്തിനകം പ്രതികരണം അറിയിക്കാന്‍ പരാതിക്കാരനോട് കോടതി ആവശ്യപ്പെട്ടു. ഇനി ഹര്‍ജി പരിഗണിക്കുന്ന ദിവസം രാഹുല്‍ നേരിട്ട് ഹാജരാകണമെന്നില്ലെന്നും കോടതി പറഞ്ഞു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ച നിയമോപദേശം. വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാംഗത്വം തിരികെ ലഭിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019-ല്‍ കര്‍ണാകടയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമര്‍ശമാണ് രാഹുലിനെതിരായ കോടതിവിധിക്ക് ആധാരം. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി... എങ്ങനെയാണ് എല്ലാ കളളന്മാര്‍ക്കും മോദി എന്ന പേരുവന്നത് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്.
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവ് വിധിച്ചു. അടുത്ത ദിവസംതന്നെ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി. ഇതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്.