ഡല്‍ഹി: സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് ഈ വര്‍ഷം ഫെബ്രുവരിയില്‍ നിരോധിച്ചത് 46 ലക്ഷം ഇന്ത്യന്‍ അക്കൌണ്ടുകളാണെന്ന് റിപ്പോര്‍ട്ട്. വാട്സ് ആപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് അക്കൗണ്ടുകൾ ബാൻ ചെയ്തതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. ജനുവരിയിലും വാട്സ് ആപ്പ് ഇന്ത്യന്‍ അക്കൌണ്ടുകള്‍ നിരോധിച്ചിരുന്നു. 29 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളാണ് നിരോധിച്ചത്. 2021ലെ ഐ.ടി നിയമപ്രകാരമാണ് എല്ലാ മാസത്തിന്റെയും ആദ്യ ദിവസം വാട്‌സ് ആപ്പ് പ്രതിമാസ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.
വര്‍ഷങ്ങളായി ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. ഇതിന്‍റെ ഭാഗമായാണ് 46 ലക്ഷം ഇന്ത്യന്‍ അക്കൌണ്ടുകള്‍ നിരോധിച്ചതെന്ന് വാട്സ് ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പ്ലാറ്റ്‌ഫോമിന് ഫെബ്രുവരി മാസത്തിൽ 2,804 പരാതികൾ ലഭിച്ചതായും ആ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 504 അക്കൌണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും വാട്സ് ആപ്പ് അറിയിച്ചു.
അതേസമയം, ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്ന വാട്സ് ആപ്പിനെ യൂസേര്‍സ് ഫ്രണ്ട്ലിയാക്കാന്‍ മെറ്റ അടുത്തിടെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ വാട്സ് ആപ്പ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് പുതിയ "ലോക്ക് ചാറ്റ്" സവിശേഷത മെറ്റ പരീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താകള്‍ക്ക് അവരുടെ ചാറ്റുകള്‍ സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. കൂടാതെ ഒറ്റ തവണ മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന ഓഡിയോ സന്ദേശം അയക്കാനുള്ള ഓപ്ഷനും വാട്സ് ആപ്പ് അടുത്തിടെ ഒരുക്കിയിരുന്നു. നിലവില്‍ വാട്സ് ആപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമായ ഫീച്ചറാണ് മെറ്റ ഒരുക്കിയിരിക്കുന്നത്. ഒരു തവണ മാത്രം സ്വീകർത്താവിന് കാണാൻ കഴിയുന്ന രീതിയിൽ ചിത്രങ്ങളും വിഡിയോകളും അയക്കാന്‍ സാധിക്കുന്ന ഓപ്ഷനാണിത്.