ഡല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ വിചാരണ പൂര്‍ത്തിയായെങ്കില്‍ കേസിലെ പ്രതിയായ മഅ്‌ദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടെയെന്ന് സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാവുകയും ഇതുവരെ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്തിട്ടില്ലെങ്കില്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅ്‌ദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നാളിതുവരെ മഅ്‌ദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടിച്ചില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
ആരോഗ്യനില മോശമാണെന്നും കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മഅ്‌ദനി സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ നടപടി ഇഴയുകയാണെന്നും അഭിഭാഷകൻ അറിയിച്ചു. നേരത്തെ മഅ്‌ദനിക്ക് ജാമ്യം അനുവദിച്ചപ്പോൾ ഒരു കാരണവശാലും ബെംഗളൂരുവു വിടരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ കേസിന്റെ വിചാരണ പൂർത്തിയായ സാഹചര്യത്തില്‍ ഈ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് മഅ്‌ദനിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലും അഭിഭാഷകൻ ഹാരിസ് ബീരാനും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണ പൂർത്തിയായത് സംബന്ധിച്ച കോടതി രേഖകൾ ഇരുവരും സുപ്രീം കോടതിക്ക് കൈമാറി.
അതേസമയം, മറുപടി നൽകാൻ സമയം വേണമെന്ന കർണാടക സർക്കാരിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി, മഅദനിയുടെ ഹര്‍ജി പരിഗണിക്കുന്നത് ഇനി ഏപ്രില്‍ 13- ന് പരിഗണിക്കാനായി മാറ്റി. 2021ൽ മഅദനി നൽകിയ സമാന ആവശ്യം കോടതി തള്ളിയിരുന്നു.
മൂന്നാഴ്ച്ച മുന്‍പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്‌ദനിയെ ബംഗ്ലൂരുവിലെ ആസ്റ്റര്‍ സി എം ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയത്തില്‍ നിന്നും തലച്ചോറിലേക്ക് പോകുന്ന ഞരമ്പുകളില്‍ രക്തയോട്ടം കുറവാണെന്നും അതിനാലാണ് കൈകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുന്നതെന്നും സംസാര ശേഷി കുറയുന്നതെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാന്‍ ഡോക്ടര്‍മാര്‍ സര്‍ജറിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്‌ദനി സുപ്രീംകോടതിയെ സമീപിച്ചത്.