ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി നടി സ്വരാ ഭാസ്‌കര്‍. രാജ്യത്ത് ജനാധിപത്യം തകരുന്ന കാഴ്ച്ചയാണ് നാം കാണുന്നതെന്ന് സ്വര പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കാമെങ്കില്‍ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യാ സിംഗ് ഠാക്കൂറിനെ എന്തടിസ്ഥാനത്തിലാണ് എംപി സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതെന്ന് സ്വരാ ഭാസ്‌കര്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.
'ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അതിന്റെ സംവിധാനങ്ങളുപയോഗിച്ച് ജനാധിപത്യത്തെ തന്നെ നശിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവരുടെ ലോക്‌സഭാംഗത്വം അതേപടി നിലനില്‍ക്കുന്നു. തീവയ്പ്പിനും അക്രമത്തിനും പ്രേരണ നല്‍കാനുളള പൂര്‍ണ്ണ സ്വാതന്ത്ര്യം ഭീകരവാദികള്‍ക്ക് ലഭിക്കുന്നു. ഇതാണ് അച്ഛേ ദിന്‍. നീതിന്യായ വ്യവസ്ഥ കൊളളാം.'- സ്വര ട്വിറ്ററില്‍ കുറിച്ചു. പ്രഗ്യാ സിംഗ് ഠാക്കൂര്‍ കലാപാഹ്വാനം നടത്തുന്ന വീഡിയോ സഹിതമാണ് സ്വരയുടെ ട്വീറ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധിയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയും വിശ്വാസ്യതയും മഹത്വവും നിയന്ത്രിക്കാനായി കേന്ദ്ര സർക്കാർ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും 'സോകോള്‍ഡ് പപ്പു' വിനെ അവര്‍ എത്രമാത്രം ഭയപ്പെടുന്നുവെന്ന് വ്യക്തമായെന്നും സ്വര നേരത്തെ പറഞ്ഞിരുന്നു. രാഹുല്‍ 2024-ല്‍ മത്സരിക്കാതിരിക്കാനാണ് അവര്‍ തന്ത്രങ്ങള്‍ പയറ്റുന്നതെന്നും അദ്ദേഹം തടസങ്ങളെല്ലാം മറികടന്ന് പുറത്തുവരുമെന്നാണ് വിശ്വാസമെന്നുമാണ് അവര്‍ ട്വീറ്റ് ചെയ്തത്.