ഡല്‍ഹി: എല്ലാ കള്ളന്മാര്‍ക്കും മോദിയെന്ന പേര് എന്ന പരാമര്‍ശത്തില്‍, സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ഗാന്ധിജിയുടെ വാക്കുകള്‍ ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി. ‘‘എന്റെ ധർമം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം. അതിലേക്കുള്ള മാർഗമാണ് അഹിംസ’’- എന്ന് ഹിന്ദിയില്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിക്ക് എതിരായ നീക്കം എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.
മോദി സമുദായത്തെ അവഹേളിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത മാനനഷ്ട കേസിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഗുജറാത്ത് മുന്‍ മന്ത്രിയും ബി ജെ പി എം എല്‍ എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹരജിയിലാണ് വിധി. വിധി നടപ്പാക്കാന്‍ മുപ്പത് ദിവസത്തെ സാവകാശം നല്‍കിയ കോടതി, മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.
#article-1070#
കര്‍ണാടകയിലെ കൊലാറില്‍ 2019 ല്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശമാണ് കേസിനാധാരം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ നീരവ് മോദി, ലളിത് മോദി എന്നിവരെ പരാമര്‍ശിച്ചുകൊണ്ട് എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന് പേര് വന്നത് എന്നായിരുന്നു രാഹുല്‍ പ്രസംഗത്തിനിടെ ചോദിച്ചത്. ഇത് മോദി സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ് എന്നായിരുന്നു ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയുടെ വാദം.