ചെന്നൈ: രജനീകാന്തിന്‍റെ മകളും സംവിധയികയുമായ ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് ഡ്രൈവറും വീട്ടുജോലിക്കാരിയും അറസ്റ്റില്‍. വീട്ടുജോലിക്കാരിയായ ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും 100 പവൻ സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഐശ്വര്യാ രജനീകാന്ത് പരാതി നല്‍കിയത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായിരിക്കുന്നതെന്നും വീട്ടില്‍ ജോലിക്ക് വരുന്നവരെ സംഭവവുമായി ബന്ധപ്പെട്ട് സംശയമുണ്ടെന്നും ഐശ്വര്യ പരാതിയില്‍ ആരോപിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019 -ൽ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോക്കർ പല തവണയായി മൂന്നിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ലോക്കറിന്റെ കീ തന്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇത് ജോലിക്കാർക്ക് അറിയാമായിരുന്നു. ഫെബ്രുവരി 10-ന് ലോക്കർ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായത് മനസ്സിലായത്. 18 വർഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പോലീസിനോട് പറഞ്ഞിരുന്നു. നടന്‍ ധനുഷുമായി പിരിഞ്ഞതിനുശേഷം ചെന്നൈയിലെ തേനാംപേട്ടിലാണ് ഐശ്വര്യ താമസിക്കുന്നത്.