സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്ന് വടകര എംഎല്‍എ കെ കെ രമ. സ്ത്രീകള്‍ക്കെതിരെ നിരന്തരമുണ്ടാകുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുപോലും ഗൗരവമുളളതല്ലെന്ന സര്‍ക്കാരിന്റെ സമീപനം ക്രിമിനലുകള്‍ക്കുളള ശക്തിയും പ്രോത്സാഹനവുമാണെന്നും വഴികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമൊന്നും സ്ത്രീക്ക് ഒരു സുരക്ഷിതത്വവുമില്ല എന്നത് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുകയാണെന്നും കെ കെ രമ പറഞ്ഞു.
സ്ത്രീ സുരക്ഷയെന്നത് നയംപോലുമല്ലെന്ന് പറയാതെ പറയുന്ന സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് കുടപിടിക്കുകയാണെന്നും ഇതിനെതിരെ വലിയ ബഹുജനവികാരവും സമര സമ്മര്‍ദ്ദവുമുണ്ടാകണമെന്നും അവര്‍ പറഞ്ഞു. സ്ത്രീ പീഡനങ്ങളിലെ നീതി നിര്‍വ്വഹണവും നിയമ നടപടികളും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകേണ്ടതല്ലെന്നും കെ കെ രമ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കെ കെ രമയുടെ കുറിപ്പ്
സ്ത്രീകൾക്കെതിരെ നിരന്തരം അതിക്രമങ്ങൾ വർധിക്കുമ്പോഴും എന്തുകൊണ്ടാണ് ഒരു സർക്കാർ ഇങ്ങിനെ നിസംഗമമായി നോക്കി നിൽക്കുന്നത്? കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് ഒരു പതിനാറുകാരിക്കു നേരെയുണ്ടായ അതിക്രമം ചർച്ച ചെയ്യാൻ പ്രതിപക്ഷം ശ്രമിച്ചതാണ് നിയമസഭയിലുണ്ടായ സംഭവങ്ങൾക്ക് കാരണം. സ്ത്രീകൾക്കെതിരെ നിരന്തരമുണ്ടാകുന്ന അതിക്രമങ്ങൾ ചർച്ച ചെയ്യുന്നത് പോലും ഗൗരവമുള്ളതല്ലെന്ന സർക്കാരിൻ്റെ സമീപനം ക്രിമിനലുകൾക്കുള്ള ശക്തിയും പ്രോത്സാഹനവുമാവുകയാണ്.
മൂന്നു ദിവസം മുൻപ് വഞ്ചിയൂരിലെ വീട്ടമ്മയെ സ്കൂട്ടർ തടഞ്ഞു നിർത്തി അതിക്രൂരമായി ആക്രമിച്ചിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ല. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാത്ത പോലീസ് അവരോട് സ്റ്റേഷനിലെത്തി പരാതി കൊടുക്കാനാണ് പറഞ്ഞത്. ഇതിലൂടെ അക്രമിക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണ് പേട്ട പോലീസ് ചെയ്തത്. വഴികളിലും സർക്കാർ സ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമെല്ലാം സ്ത്രീക്ക് ഒരു സുരക്ഷിതത്വവുമില്ല എന്നത് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയാണ് അറ്റൻഡറാൽ പീഡിപ്പിക്കപ്പെട്ടത്. അതും പോസ്റ്റ് ഓപ്പറേറ്റിവ് വാർഡിൽ അനസ്തേഷ്യയുടെ മയക്കം തെളിയുന്നതിന് മുൻപ്. സുരക്ഷിതമെന്ന് നാം കരുതുന്ന ഇടങ്ങൾ പോലും സ്ത്രീപീഡകരാൽ നിറയുകയാണ്.
സർക്കാരിനും ആഭ്യന്തര വകുപ്പിനും എല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാകുന്നു. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്ന വനിതകളുടെ തുടർജീവിതത്തിലെ അരക്ഷിതാവസ്ഥ സർക്കാർ മനസിലാക്കുന്നില്ല. അതിക്രമങ്ങൾക്ക് ഇരയാവുന്നവർ പിന്നീട് ഒരിക്കലും പഴയ അവസ്ഥയിലേക്കെത്തുന്നില്ലെന്ന സാമാന്യബോധം പോലും സർക്കാരിനും നിയമപാലകർക്കും ഇല്ലാതെ പോവുകയാണ്. സ്ത്രീ സുരക്ഷയെന്നത് നയം പോലുമല്ലെന്ന് പറയാതെ പറയുന്ന സർക്കാർ ക്രിമിനലുകൾക്ക് കുട പിടിക്കുകയാണ്. ഇതിനെതിരെ വലിയ ബഹുജനവികാരവും സമര സമ്മർദ്ദവും ഉണ്ടാവേണ്ടതുണ്ട്. അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവേണ്ടതല്ല, സ്ത്രീ പീഡനങ്ങളിലെ നീതി നിർവ്വഹണവും നിയമ നടപടികളും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക