തലശ്ശേരി: റബ്ബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കേരളത്തിലെ കുടിയേറ്റ ജനത പരിഹരിച്ചുതരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരി അതിരൂപതയിൽ സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.
'റബ്ബറിന് വിലയില്ല, വില തകര്‍ച്ചയാണ്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി വിചാരിച്ചാല്‍ റബ്ബറിന്‍റെ വില 250 രൂപയാക്കാന്‍ സാധിക്കും. തെരഞ്ഞെടുപ്പില്‍ വോട്ടായി മാറത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണം. നമ്മുക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാം നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക. നിങ്ങള്‍ക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം' - ബിഷപ്പ് പറഞ്ഞു.
അതേസമയം, യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ റബ്ബറിന് 150 രൂപ താങ്ങുവില അനുവദിച്ചിരുന്നു. 2021-ലെ പ്രകടനപത്രികയില്‍ ഇത് 250 രൂപയാക്കുമെന്ന് എല്‍ ഡി എഫ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ റബ്ബര്‍ വില ഉയര്‍ത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം.