കോഴിക്കോട്: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താനാണ് വലിയവന്‍ എന്ന സമീപനത്തിന്‍റെ കാലം കഴിഞ്ഞുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യം മനസിലാക്കി വേണം നേതാക്കള്‍ പ്രവര്‍ത്തിക്കാന്‍. ഇല്ലെങ്കില്‍ അത് ചരിത്രത്തോട് കാണിക്കുന്ന അനീതിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കെപിസിസി പുനഃസംഘടനാ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് മുല്ലപ്പളളിയുടെ പുതിയ പ്രതികരണം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പുനഃസംഘടന സംബന്ധിച്ച് മുല്ലപ്പളളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തന്നെ ബലിമൃഗമാക്കിയെന്നും സുധാകരന്‍ ഒരു വിഷയവും കൂടിയാലോചിക്കാറില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് ഇപ്പോള്‍ നേരിടുന്ന അവഗണനയെന്നും രണ്ടുവര്‍ഷം മുന്‍പ് കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ഉത്തരവാദിത്തപ്പെട്ടവര്‍ ആരും ബന്ധപ്പെടുകയോ, അഭിപ്രായം തേടുകയോ ചെയ്യാറില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
കെപിസിസി നേതൃത്വവുമായി ഏറെനാളായി ഇടഞ്ഞുനിൽക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ പി സി സി, മണ്ഡലം, ബ്ലോക്ക്, ഡി സി സി തലത്തില്‍ പുനഃസംഘടനകള്‍ നടക്കുന്നതെല്ലാം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിയുന്നതെന്നും സ്വന്തം ജില്ലയില്‍ ഭാരവാഹികളെ നീക്കുന്നതുപോലും അറിയാറില്ലെന്നും ഇത്രയും അവഗണന നേരിട്ട മറ്റൊരു കെ പി സി സി പ്രസിഡന്റ് വേറെയുണ്ടാവില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.