തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിലാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് നിയമസഭയിൽ കാര്യങ്ങൾ നടക്കുന്നത്. മരുമകൻ എത്രത്തോളം പി ആർ വർക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നിൽ. സ്പീക്കറെ പരിഹാസപാത്രമാക്കി മാറ്റി പ്രതിപക്ഷത്തിന്റെ ശത്രുവാക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.
പ്രതിപക്ഷത്തെ അപമാനിക്കുന്ന മോദി മോഡല്‍ മാതൃകയാണ് സംസ്ഥാന നിയമസഭയിലും നടക്കുന്നത്. പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കാന്‍ റിയാസിന് എന്താണ് അധികാരം. ചെങ്കോട്ടുകോണത്ത് പെൺകുട്ടി ആക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യാനാണ് പ്രതിപക്ഷം ശ്രമിച്ചത്. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളില്‍ നിസാരമായ കാരണങ്ങൾ പറഞ്ഞ് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുകയാണ് - സതീശൻ കുറ്റപ്പെടുത്തി