ബാംഗ്ലൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യ. വികസനത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ബിജെപി എം എല്‍ എയുടെ അഴിമതിയെക്കുറിച്ച് സംസാരിക്കാതെന്ന് സിദ്ധരാമയ്യ ചോദിച്ചു. എം എല്‍ എമാര്‍ വാങ്ങുന്ന കൈക്കൂലിയുടെ ഒരു പങ്ക് മോദിയ്ക്കും ലഭിക്കുന്നുണ്ടോയെന്നും സിദ്ധരാമയ്യ പരിഹസിച്ചു. ബാംഗ്ലൂര്‍ -മൈസൂര്‍ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ വിമര്‍ശനം.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയായിരുന്നുവെങ്കില്‍ അഴിമതിയെ വെച്ചുപൊറുപ്പിക്കില്ലായിരുന്നു. 40% കമ്മീഷന്‍ സര്‍ക്കാരാണ് കര്‍ണാടകയിലേതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിയെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടക സോപ്സുമായി ബന്ധപ്പെട്ട് അസംസ്കൃത വസ്തുക്കളുടെ വിതരണത്തിന് കോൺട്രാക്റ്ററിൽ നിന്ന് 81 ലക്ഷം കൈക്കൂലി ചോദിച്ച കേസിൽ എം എൽ എയുടെ മകൻ അറസ്റ്റിലായത് കർണാടകത്തിൽ വൻ രാഷ്ട്രീയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. 116-122 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തും എന്നാണ് 'ലോക്പോള്‍' സര്‍വ്വേ ഫലം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.