തിരുവനന്തപുരം: ത്രിപുരയില്‍ എംപിമാര്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിക്ഷേധം ഉയരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ ത്രിപുരയിൽ അരങ്ങേറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ ത്രിപുരയിൽ അരങ്ങേറുന്നത്. പൊലീസ് നിഷ്ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും സംസ്‌ഥാനത്തെ നിയമവാഴ്ച പുനസ്‌ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം'- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ത്രിപുരയില്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന എളമരം കരീം, സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖാലിക് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ബിസാല്‍ഗാര്‍ഹ് മണ്ഡലത്തിലെ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. ജയ് ശ്രീറാം, ഗോ ബാക്ക് വിളികളോടെയായിരുന്നു ആക്രമണവും വാഹനങ്ങള്‍ തല്ലി തകര്‍ക്കലും. ബിജെപിക്കാരാണ് ആക്രമണം നടത്തിയതെന്ന് എളമരം കരീം പറഞ്ഞിരുന്നു.