വനിതാ ദിനാശംസകള്‍ നേര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങൾ ലോകമാകെ ആഘോഷിക്കുകയും ലിംഗനീതിക്കായി നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യമുൾക്കൊള്ളുന്ന സന്ദേശങ്ങൾ ജനങ്ങളിലേയ്ക്ക് പകരുകയും ചെയ്യുന്ന ദിനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീതിയ്ക്കും തുല്യതയ്ക്കുമായി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ അവരുടെ മാത്രമാകരുതെന്നും ലിംഗഭേദമന്യേ എല്ലാവരും പങ്കു ചേരേണ്ട ഒന്നാണെന്നും ഈ വനിതാ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
അന്താരാഷ്ട്ര വനിതാ ദിനാശംസകൾ! സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങൾ ലോകമാകെ ആഘോഷിക്കുകയും ലിംഗനീതിക്കായി നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യമുൾക്കൊള്ളുന്ന സന്ദേശങ്ങൾ ജനങ്ങളിലേയ്ക്ക് പകരുകയും ചെയ്യുന്ന ദിനമാണിത്. “ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും' എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം.
വനിതാ ദിനത്തിന്റെ സന്ദേശമേറ്റെടുത്ത് ഡിജിറ്റൽ പാഠശാല പദ്ധതിയ്ക്ക് സർക്കാർ ഇന്നു തുടക്കം കുറിക്കുകയാണ്. വനിതകളെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനു പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വനിത ശിശു വികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായി നടപ്പാക്കുന്ന ഈ പരിപാടിയിലൂടെ അങ്കണവാടി ജീവനക്കാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
അതോടൊപ്പം സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി നടത്തി വരുന്ന അനവധി പദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമായി സർക്കാർ മുന്നോട്ടു കൊണ്ടുപോകും. അവയുടെ വിജയത്തിനായി നാടിന്റെയാകെ പിന്തുണ അനിവാര്യമാണ്. നീതിയ്ക്കും തുല്യതയ്ക്കുമായി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ അവരുടെ മാത്രമാകരുതെന്നും ലിംഗഭേദമന്യേ എല്ലാവരും പങ്കു ചേരേണ്ട ഒന്നാണെന്നും ഈ വനിതാ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. അതുറപ്പു വരുത്തുമെന്നും സ്ത്രീകളുടെ ശാക്തീകരണത്തിനും സാമൂഹ്യനീതിക്കുമായി പ്രവർത്തിക്കുമെന്നും ഇന്ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. ഏവർക്കും ആശംസകൾ.