തിരുവനന്തപുരം: കണ്ണൂരിലെ വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്ക് റിസോര്‍ട്ടുമായി ബന്ധമില്ലെന്നും ഇക്കാര്യം അതുമായി ബന്ധപ്പെട്ടവരോട് ചോദിക്കാമെന്നും ഇപി ജയരാജന്‍ പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ പരിശോധന മാധ്യമ സൃഷ്ടിയാണ്. ഇന്‍കം ഉണ്ടങ്കിലല്ലേ ഇന്‍കം ടാക്സ് പരിശോധിക്കേണ്ടതുള്ളുവെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. റിസോർട്ടിൽ നടന്നത് ടി.ഡി.എസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയാണ്. ഇതിനുപിന്നിലാരാണെന്ന് തനിക്ക് അറിയാം. ഇപ്പോള്‍ ആരുടെയും പേരുകള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിപിഎമ്മിന്‍റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. കേരളം മുഴുവൻ ഒരു പോലെയാണെന്നും, ഏത് ജില്ലയിലും പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടേച്ചേര്‍ത്തു. ഇ പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്സണും മകൻ ഡയറക്ടറും ആയ റിസോര്‍ട്ടിന്‍റെ മറവില്‍ കള്ളപ്പണമിടപാട് നടന്നുവെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയത്. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്.